തേനി∙ ട്രെക്കിങ്ങിനിടെ കാട്ടുതീയിൽ അകപ്പെട്ടു പരുക്കേറ്റവരിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പൊള്ളലേറ്റു ചികില്‍സയിലായിരുന്ന തിരുപ്പൂര്‍ സ്വദേശി ശക്തികലയാണ് ഇന്നു മരിച്ചത്. 39 അംഗ ട്രെക്കിങ് സംഘമാണു കാട്ടുതീയിൽ അകപ്പെട്ടത്.
ദുരന്തത്തെപ്പറ്റി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ട്രെക്കിങ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയിൽ പ്രവേശിപ്പിച്ചതിനു തേനി റേഞ്ച് ഓഫിസർ ജെയ്സിങ്ങിനെ സസ്പെൻഡ് ചെയ്തു. കേരളത്തിൽ അനിശ്ചിത കാലത്തേക്കും തമിഴ്നാട്ടില്‍ മേയ് വരെയും വനമേഖലകളിൽ ട്രെക്കിങ് നിരോധിച്ചിട്ടുണ്ട്.
തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ 200 രൂപയുടെ പാസ് നൽകിയാണു വനത്തിലേക്കു കയറ്റിവിട്ടതെന്നു സംഘത്തിലുണ്ടായിരുന്ന പരുക്കേറ്റവർ മൊഴി നൽകി. ട്രെക്കിങ്ങിനു നേതൃത്വം നൽകിയ ചെന്നൈ ട്രെക്കിങ് ക്ലബിന്റെ പ്രവർത്തനം അനധികൃതമാണെന്നു കണ്ടെത്തിയതായി തേനി ജില്ലാ പൊലീസ് മേധാവി വി.ഭാസ്കരൻ പറഞ്ഞു.