തലശ്ശേരി∙ സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പി. ജയരാജന് വധഭീഷണിയെന്ന് പൊലീസ് റിപ്പോർട്ട്. ആർഎസ്എസ്–ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനെന്നാണു റിപ്പോർട്ട്. വാളാങ്കിച്ചാൽ മോഹനൻ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷൻ എടുത്തിരിക്കുന്നത്. കതിരൂർ മനോജ്, ധർമടത്തെ രമിത്ത് വധസക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചു.
ജയരാജൻ ജില്ലയിൽ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും സുരക്ഷ വർധിപ്പിക്കാനും പൊലീസ് സർക്കുലറിൽ നിർദേശമുണ്ട്. രണ്ട് ഗൺമാന്മാരാണു നിലവിൽ ജയരാജനു സുരക്ഷയ്ക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതു വർധിപ്പിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. നിലവിൽ സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണു ജയരാജൻ. ജില്ലയിൽ മടങ്ങിയെത്തിയാലുടൻ സുരക്ഷ ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.