Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിനിക്കു നേരെ ഹൈദരാബാദ് സർവകലാശാല ക്യാംപസിൽ പീഡന ശ്രമം; അറസ്റ്റ്

rape-child-pocso

ഹൈദരാബാദ്∙ വിദ്യാർഥിനിക്കു നേരെ ഹൈദരാബാദ് സർവകലാശാല വളപ്പിൽ മാനഭംഗ ശ്രമം. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂർത്തി ആകാത്തവരാണു നാലു പേരും. സർവകലാശാല വളപ്പിൽ മോഷണത്തിനെത്തിയവരാണു മാനഭംഗത്തിനു ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പത്തൊൻപതുകാരിക്കു നേരെയാണ് മാനഭംഗ ശ്രമമുണ്ടായത്.

പെൺകുട്ടിയുടെയും സഹപാഠിയുടെയും സമയോചിത ഇടപെടലിനെത്തുടർന്നാണു രക്ഷപ്പെട്ടത്. പിജി വിദ്യാർഥികളായ ഇരുവർക്കും പരുക്കേറ്റിട്ടുണ്ട്. 1500 ഏക്കറാണ് സർവകലാശാല വളപ്പ്. പ്രശ്നമുണ്ടായ സാഹചര്യത്തിൽ ക്യാംപസിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് കത്തയയ്ക്കുമെന്നു പൊലീസ് അറിയിച്ചു. ക്യാംപസിൽ വാച്ച് ടവർ സ്ഥാപിക്കാൻ ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സർവകലാശാലയിലെ തടാകതീരത്ത് പെൺകുട്ടിയും സഹപാഠിയും ഇരിക്കുമ്പോൾ നാൽവർ സംഘം മതിലു ചാടി അകത്തേക്കു വരികയായിരുന്നു. സർവകലാശാലയിൽ നിന്നു ചെമ്പുകമ്പികൾ മോഷ്ടിക്കാനാണ് ഇവർ മതിൽ ചാടിക്കടന്നതെന്ന് ഡിസിപി വിശ്വ പ്രസാദ് പറഞ്ഞു. 16, 17 വയസ്സു പ്രായമുള്ളവരാണു നാലു പേരും. പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ട ഇവർ അവരോടു പണവും മൊബൈൽ ഫോണുകളും ആവശ്യപ്പെടുകയായിരുന്നു. ഇത് എതിർത്തപ്പോൾ തട്ടിപ്പറിച്ചു വാങ്ങി. പിന്നീടാണു പെൺകുട്ടിടെ പീഡിപ്പിക്കാൻ ശ്രമിച്ചത്.  

ഇത് എതിർക്കാൻ സഹപാഠി ശ്രമിച്ചതോടെ വടിയും കല്ലുകളുമെടുത്ത് നാൽവർ സംഘം ആക്രമണം തുടങ്ങി. ബെൽറ്റ് കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിക്കാനും ശ്രമമുണ്ടായി. ആക്രമണത്തിൽ നിലത്തുവീണ പെൺകുട്ടിക്കും പരുക്കുകളുണ്ട്. ഇരുവരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു കിലോമീറ്ററോളം ദൂരത്തിൽ നാൽവർ സംഘം പിന്തുടർന്നു. ക്യാംപസിലെ തന്നെ ആൾപ്പെരുമാറ്റമുള്ള ഒരു കെട്ടിടത്തിനടുത്തെത്തിയപ്പോൾ പെൺകുട്ടിക്ക് പഴ്സും മൊബൈൽ ഫോണും തിരിച്ചേൽപ്പിക്കുകയായിരുന്നു. എന്നാൽ സഹപാഠിയുടെ പഴ്സും മൊബൈലും കൊണ്ടുപോയി. സംഭവത്തെപ്പറ്റി ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയും ചെയ്തു. 

അതിനിടെ ഓടിയെത്തിയ മറ്റു വിദ്യാർഥികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചു, പൊലീസിൽ പരാതിയും നൽകി. മാനഭംഗശ്രമം, കൊലപാതക ശ്രമം, മോഷണശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. നാലു പേരിൽ രണ്ടു പേർക്കെതിരെ ബൈക്കുകളും ഓട്ടോറിക്ഷകളും മോഷ്ടിച്ചതിന് ഒട്ടേറെ കേസുകൾ നിലവിലുണ്ട്.

related stories