റാഞ്ചി∙ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹൃദയാരോഗ്യ വിഭാഗത്തിനു കീഴിൽ നിരീക്ഷണത്തിലാണ് അദ്ദേഹമെന്ന് അധികൃതർ അറിയിച്ചു. ബിർസ മുണ്ട ജയിലിൽ നിന്നാണ് ലാലുവിനെ ആശുപത്രിയിലേക്കു മാറ്റിയത്.
അറുപത്തിയൊൻപതുകാരനായ ലാലു ഇക്കഴിഞ്ഞ ഡിസംബർ 23 മുതൽ ജയിലവാസത്തിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലായിരുന്നു ലാലുവിന് ജയിൽ ശിക്ഷ.
കാലിത്തീറ്റ കുംഭകോണത്തിന്റെ ഭാഗമായി ഡുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിൽ ലാലുവിനും മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്കും എതിരെ സിബിഐ പ്രത്യേക കോടതി വിധി പറയാനിരിക്കുകയാണ്.