Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുണകളിൽ ഇന്ത്യ ജീവിക്കുമോ, മോദി എന്നാൽ എന്താണ് യഥാർഥത്തിൽ അർഥം?: രാഹുൽ

rahul-gandhi-aicc-plenary-session എഐസിസി പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ കോൺഗ്രസിന്റെ 84–ാമത് സമ്പൂർണ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. പാർട്ടി പ്ലീനറി സമ്മേളനത്തില്‍ നടത്തിയ ഉപസംഹാര പ്രസംഗത്തിലാണു കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ മുന്‍പൊന്നുമില്ലാത്തവിധം വിമര്‍ശനങ്ങളുമായി ആഞ്ഞടിച്ചത്. ചിലപ്പോഴെങ്കിലും കോണ്‍ഗ്രസ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിനെ സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്ന രീതി ഇനിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരനാണെങ്കില്‍ ടിക്കറ്റ് കിട്ടും. നേതാക്കളെയും പ്രവര്‍ത്തകരെയും വേര്‍തിരിക്കുന്ന മതിലുകള്‍ പൊളിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു.

ബിജെപി ഒരു പാര്‍ട്ടിയുടെ മാത്രം ശബ്ദമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേതു രാജ്യത്തിന്‍റെ ശബ്ദമാണ്. രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസിനേ കഴിയൂ. ബിജെപി വിദ്വേഷമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. എന്നാൽ നമ്മൾ സ്നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോൺഗ്രസ് എന്തുചെയ്താലും അതു രാജ്യത്തിനു വേണ്ടിയാണ്, രാഹുൽ കൂട്ടിച്ചേർത്തു.

രാഹുലിന്റെ പ്രസംഗത്തിൽനിന്ന്:

∙ കോൺഗ്രസ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകും. നമ്മളും മനുഷ്യരാണ്. തെറ്റു പറ്റും. എന്നാൽ മോദി ചിന്തിക്കുന്നത്. താൻ മനുഷ്യനല്ല, ദൈവാവതാരം ആണെന്നാണ്.

∙ ബിജെപി ഭയം വിതയ്ക്കുകയാണ്. മാധ്യമങ്ങൾ മുതൽ ജനങ്ങൾ വരെ ഭയപ്പെടുകയാണ്. നീതിക്കുവേണ്ടി നാല് സുപ്രീം കോടതി ജഡ്ജിമാർ ജനങ്ങളുടെ ഇടയിലേക്കു വരേണ്ടിവന്ന സാഹചര്യം ആദ്യമായി നാം കണ്ടു. ആർഎസ്എസും കോൺഗ്രസും തമ്മിലൊരു വ്യത്യാസമുണ്ട്. നമ്മള്‍ രാജ്യത്തിന്റെ സ്ഥാപനങ്ങളെ ബഹുമാനിക്കും. എന്നാൽ അവയ തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. അവർക്ക് ആകെ ആർഎസ്എസ് മാത്രം മതി.

∙ ബാങ്കുകളിൽനിന്ന് 33,000 കോടി രൂപ നിങ്ങൾക്കു മോഷ്ടിക്കാം, ബിജെപി സർക്കാർ നിങ്ങളെ സംരക്ഷിക്കും. ധനമന്ത്രി നിശബ്ദനായിരിക്കും കാരണം അദ്ദേഹത്തിന്റെ മകൾ ഇത്തരം മുതലാളിമാർക്കുവേണ്ടിയാണു ജോലി ചെയ്യുന്നത്.

∙ നമുക്ക് കോൺഗ്രസിനെ മാറ്റിയെടുക്കണം. നമ്മുടെ നേതാക്കൻമാരുടെയും പ്രവർത്തകരുടെയും ഇടയിൽ ഒരു മതിലുണ്ട്. അതു തകർക്കുകയെന്നതാണ് എന്റെ ആദ്യ ചുമതല. ആ മതിൽ സ്നേഹം കൊണ്ടു തകർക്കാനുള്ള വഴികൾ മുതിർന്ന നേതാക്കളുമായി ആലോചിച്ചു നടപ്പാക്കും.

∙ അവർ ഗൗരി ലങ്കേഷിനോടും കൽബുറഗിയോടും പറഞ്ഞു, ഞങ്ങളെ ചോദ്യം ചെയ്താൽ നിങ്ങളെ ഇല്ലാതാക്കും. സത്യസന്ധരായ വ്യവസായികളോടു മിണ്ടാതിരിക്കാൻ ആവശ്യപ്പെടും എന്നിട്ട് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നടത്തും. കൂലിയില്ലാതെ വേല ചെയ്യാൻ കർഷകരോട് അവർ ആവശ്യപ്പെടുന്നു.

∙ പാക്കിസ്ഥാനിലേക്ക് ഒരിക്കൽപോലും പോകാത്ത, ഈ മഹത്തായ രാജ്യത്തെ എല്ലായ്പ്പോഴും പിന്തുണച്ച മുസ്‌ലിംകളോടു അവർ പറയുന്നു, നിങ്ങൾ ഇവിടുത്തുകാരല്ലെന്ന്. തമിഴരോടു പറയുന്നു, നിങ്ങളുടെ ഭാഷ മാറ്റണമെന്ന്. വടക്കുകിഴക്കൻ സംസ്ഥാനക്കാരോടു പറയുന്നു നിങ്ങൾ കഴിക്കുന്നതു ഞങ്ങൾക്ക് ഇഷ്ടമല്ലെന്ന്. വനിതകളോടു പറയുന്നു ഉചിതമായ വസ്ത്രം ധരിക്കണമെന്ന്.

∙ മോദി എന്നാൽ എന്താണ് യഥാർഥത്തിൽ അർഥം? ഇന്ത്യയിലെ പ്രത്യക്ഷ ശത്രുക്കളായ മുതലാളിത്തവും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയാണു മോദി എന്ന പേര് പ്രതീകവൽക്കരിക്കുന്നത്.

∙ നുണകളിൽ ഇന്ത്യ ജീവിക്കുമോ? അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യയ്ക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും ശക്തരുമാണു രാജ്യത്തിന്റെ സംവാദത്തെ നിയന്ത്രിക്കുന്നത്.

∙ നമ്മൾ രൂപീകരിച്ച അവസാനത്തെ സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. സന്തോഷത്തോടെയല്ല താനിതു പറയുന്നത്. രാജ്യത്തെ ജനങ്ങളെ നമ്മൾ താഴ്ത്തുകയായിരുന്നു ചെയ്തത്.

∙ പാർലമെന്റിൽ പല കാര്യങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചു രക്ഷപ്പെടുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗബ്ബർ സിങ് ടാക്സ് മുതൽ യോഗ വരെ അതാണു സംഭവിക്കുന്നത്. ഒരിക്കൽപ്പോലും പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്യാൻ തയാറായിട്ടില്ല. എന്നാൽ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടത്തെ തടയാൻ ആർക്കുമാകില്ല.

∙ കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയായിരുന്നു. കര്‍ഷകര്‍ മരിച്ചുവീഴുമ്പോള്‍ ഇന്ത്യാഗേറ്റിന് മുന്നില്‍ യോഗ ചെയ്യാനാണ് മോദിയുടെ ‌ആഹ്വാനം.

∙ രാജ്യം മടുത്തിരിക്കുകയാണ്. ഇതിൽനിന്നു പുറത്തേക്കൊരു വഴി തിരയുകയാണവർ. കോൺഗ്രസിനു മാത്രമേ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കാനാകൂ.

∙ നമ്മുടെ പാർട്ടിയുടെ ആശയങ്ങൾ ജീവനോടെ കാത്തുസൂക്ഷിക്കാൻ പ്രവർത്തകർ കഷ്ടപ്പെടുകയാണ്. മുതിർന്ന നേതാക്കൾ യുവാക്കളെ നയിക്കണം. അങ്ങനെ പാർട്ടിയെ മുന്നിൽകൊണ്ടുവരണം.

∙ നൂറ്റാണ്ടുകൾക്കുമുൻപ് കുരുക്ഷേത്രയിൽ വലിയൊരു യുദ്ധം നടന്നു. കൗരവർ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാൽ പാണ്ഡവർ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബിജെപിയും ആർഎസ്എസും. അധികാരത്തിനുവേണ്ടി പോരാടുകയാണ് അവർ. പാണ്ഡവരെപ്പോലെയാണു കോൺഗ്രസുകാർ. സത്യത്തിനുവേണ്ടിയാണ് അവർ പോരാടുന്നത്.

∙ ബിജെപിയുടെ അധ്യക്ഷനായി ഒരു കൊലക്കേസ് പ്രതിയെ ജനങ്ങൾ അംഗീകരിക്കും. എന്നാൽ കോൺഗ്രസ് അങ്ങനെ ചെയ്താൽ അതു അവർ അംഗീകരിക്കില്ല. കാരണം അവർ കോൺഗ്രസിനെ വളരെ ഉയർന്ന രീതിയിലാണ് കാണുന്നത്.