Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ വളർത്തിയത് കോൺഗ്രസെന്ന് പിണറായി; സജിക്ക് പിന്തുണയുമായി ശോഭന

Pinarayi-Vijayan-Chengannur ചെങ്ങന്നൂരിൽ എൽഡിഎഫ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

ചെങ്ങന്നൂർ ∙ കോൺഗ്രസുമായി ഒരുവിധത്തിലുള്ള സഖ്യത്തിനും തയാറല്ലെന്ന നിലപാട് ആവർത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ബിജെപിയെ വളർച്ചയിലേക്കു നയിച്ചത് ആർഎസ്എസ് നയങ്ങളുമായി സമരസപ്പെടുന്ന കോൺഗ്രസിന്റെ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോൺഗ്രസിന്റെ സ്വാധീന മേഖലകളാണു ബിജെപിയുടെയും സ്വാധീന മേഖലകളായി മാറിയത്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കു ചേക്കേറാനൊരുങ്ങുകയാണ്. നേതാക്കൾ ചേക്കേറുമ്പോൾ അണികൾ ചാടിക്കയറുന്നു. ത്രിപുരയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ പിന്തുണയ്ക്കു പുറമേ പത്തു സിറ്റിങ് എംഎൽഎമാര്‍ ഉൾപ്പെടെ കോൺഗ്രസിനെ ഒന്നോടെ കക്ഷിമാറ്റിയാണു ബിജെപി ഭരണം പിടിച്ചെടുത്തത്. ബിജെപിക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാൻ കോൺഗ്രസിനു കഴി‍ഞ്ഞില്ല.

ഇനിയുള്ള രാജ്യത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അതിനു കഴിയുകയുമില്ല. ഇടതുപക്ഷ കക്ഷികൾ ശക്തിപ്പെടുകയെന്നതാണു പ്രധാനം. ആർഎസ്എസിന്റെ ആക്രമണങ്ങൾക്കെതിരായി എല്ലാക്കാലത്തും ശക്തമായ പ്രതിരോധം തീർക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. സംസ്ഥാനത്തു ബിജെപിക്ക് ഒരു എംഎൽഎയെ കിട്ടിയതു കോൺഗ്രസുമായുള്ള ഒത്തുകളിയിലൂടെയാണ്. എല്ലാത്തരത്തിലും വെറുക്കപ്പെട്ട ബിജെപി സർക്കാരിനെ താഴെയിറക്കാൻ ബദൽ നയങ്ങൾ മുന്നോട്ടു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സജി ചെറിയാന് പരസ്യപിന്തുണയുമായി ശോഭന ജോർജ്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാനു പരസ്യപിന്തുണയുമായി മുൻ കോൺഗ്രസ് എംഎൽഎ ശോഭന ജോർജ്. എൽഡിഎഫ് കൺവെൻഷൻ വേദിയിലെത്തിയ ശോഭന ജോർജ് പ്രചാരണത്തിനിറങ്ങുമെന്നു വ്യക്തമാക്കി. ചെങ്ങന്നൂരിൽനിന്നു വിജയിച്ചിട്ടുള്ള ശോഭന ജോർജ് ഇടതുപാളയത്തിലേക്ക് എത്തുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജെഡിയു നേതാവ് എം.പി.വീരേന്ദ്ര കുമാർ എന്നിവരോടൊപ്പം അവർ വേദി പങ്കിട്ടു. കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനും സജി ചെറിയാനും ശോഭന ജോർജിനെ വീട്ടിലെത്തി കണ്ടിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച ശോഭനയുടെ പിന്തുണ മുന്നണിക്കു നേട്ടമാകുമെന്ന പ്രതീക്ഷയിലാണു സിപിഎം.