ചെങ്ങന്നൂർ∙ മുൻ എംഎൽഎ ശോഭന ജോർജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു. 1991 മുതൽ തുടർച്ചയായി മൂന്നുതവണ ചെങ്ങന്നൂരിൽനിന്നു മൽസരിച്ചു വിജയിച്ചിട്ടുള്ളയാളാണു ശോഭന.
2006ൽ ശോഭന ജോർജിന്റെ സീറ്റിൽ പി.സി. വിഷ്ണുനാഥ് മൽസരിക്കുകയായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിലും സീറ്റ് കിട്ടാതായതോടെ പ്രതിഷേധിച്ച് വിഷ്ണുനാഥിനെതിരെ മൽസരിച്ചു. ഇതേത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടു. വിമത സ്ഥാനാർഥിയായിരുന്ന അവർക്ക് 3966 വോട്ടാണു ലഭിച്ചത്. വിഷ്ണുനാഥിന്റെ പരാജയത്തിന് ഒരുപരിധിവരെ കാരണമായത് ശോഭന ജോർജിന്റെ സ്ഥാനാർഥിത്വമായിരുന്നു.