പാലക്കാട് ∙ ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തിൽക്കാവ് ഭരണി ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടി കിണറ്റിൽ വീണു ചരിഞ്ഞു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഗുരുവായൂർ ശേഷാദ്രി എന്ന ആനയാണ് രാത്രി 8.45 മണിയോടെ ക്ഷേത്രത്തിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ആൾമറയില്ലാത്ത കിണറ്റിലേക്കു തലകുത്തി വീണത്. ഉത്സവം കഴിഞ്ഞ ശേഷം നെറ്റിപ്പട്ടം അഴിച്ചു ആനയെ മടക്കി കൊണ്ടു പോകുമ്പോഴാണു സംഭവമെന്നു പൊലീസ് പറഞ്ഞു. നീലിപ്പറമ്പിൽ വിശ്വന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്.
എട്ടര മണിയോടെ ആനയുടെ ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ട് ഓടിച്ചെന്നപ്പോൾ കാലുകൾ മേൽപ്പോട്ടായി വീണു കിടക്കുന്ന കാഴ്ചയാണു കണ്ടതെന്നു അയൽവാസി പറഞ്ഞു. ഉടൻ തന്നെ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു.
നാട്ടുകാർ അറിയിച്ചതോടെ സമീപപ്രദേശത്തുള്ള പാപ്പാന്മാരും സ്ഥലത്തെത്തി. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി ക്രെയിൻ ഉപയോഗിച്ചും മണ്ണു മാന്തി യന്ത്രം കൊണ്ട് കിണർ ഇടിച്ചും നടത്തിയ ശ്രമത്തിനൊടുവിൽ ചരിഞ്ഞ ആനയെ രാത്രി പത്തര മണിയോടെ പുറത്തെടുത്തു. .