Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനാലുകാരനു വരെ ധർമവും സത്യവുമറിയാം, മോദിക്ക് മനസ്സിലായിട്ടില്ല: രാഹുൽ

Rahul Gandhi ചിക്കമഗളൂരു ശൃംഗേരി മഠത്തിലെ വേദപഠന വിദ്യാർഥികളുമായി സംസാരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചിത്രം: ട്വിറ്റർ

ചിക്കമഗളൂരു∙ രാജ്യത്തെ വിഭജിക്കുന്ന ബിജെപി, ആർഎസ്എസ് ശക്തികളെ തടയാൻ എല്ലാവിധ ഊർജവും ഉപയോഗിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂന്നാംഘട്ട പര്യടനത്തിനിടെ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘14 വയസ്സുകാരനു വരെ ബസവണ്ണ പഠിപ്പിച്ച ധർമത്തെക്കുറിച്ച് അറിയാം. സത്യമേവ ജയതേ എന്ന് ഏതു പതിനാലുകാരനും പറയും. എന്നാൽ രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിന്റെയൊന്നും അർഥം മനസ്സിലായിട്ടില്ല. അധികാരത്തിലെത്തിയാൽ എല്ലാവർക്കും 15 ലക്ഷം വീതം ബാങ്ക് അക്കൗണ്ടിൽ ഇടുമെന്നായിരുന്നു വാഗ്ദാനം. ആ പണമെവിടെ? ബസവണ്ണയെ കുറിച്ചു മോദി സംസാരിക്കും. പക്ഷെ, സത്യത്തെക്കുറിച്ചുള്ള ബസവ ദർശനങ്ങൾ അദ്ദേഹം മനസ്സിലാക്കിയിട്ടില്ല’– രാഹുൽ പറഞ്ഞു.

‘നരേന്ദ്ര മോദി ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ്. പക്ഷെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളിൽ മൗനമാണ്. ഞങ്ങൾ (കോൺഗ്രസ്) അവരെപ്പോലെ (ബിജെപി) വാഗ്ദാനങ്ങളല്ല ‍നൽകുക. പ്രവൃത്തിയിലൂടെ കാണിക്കും. അണ്ണാ ഭാഗ്യ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ അർഹരായവർക്ക് ഏഴു കിലോഗ്രം അരി കിട്ടുന്നത് ഇതിനുദാഹരണമാണ്.

‘മോദി ഇവിടെ വന്നു അഴിമതിയെക്കുറിച്ചു സംസാരിച്ചു. പക്ഷെ അദ്ദേഹത്തിന്റെ പാർട്ടിയെ നയിച്ചിരുന്ന ചിലർ ജയിലിലായിരുന്നു. അതിൽ അഴിമതി കാണാൻ അദ്ദേഹത്തിനാവുന്നില്ല. സുഹൃത്തുക്കളുടെ നേട്ടത്തിനായി റഫാൽ വിമാന ഇടപാട് നടത്തിയപ്പോഴും അഴിമതി കണ്ടെത്താനായില്ല. അമിത് ഷായുടെ മകൻ ജയ് ഷാ പെട്ടെന്നു പണക്കാരനായപ്പോഴും മോദിക്കു തെറ്റായൊന്നും കാണാനായില്ല.

‘70 വർഷം രാജ്യത്ത് ഒന്നും നടന്നില്ലെന്നാണു മോദി പറയുന്നത്. മുൻതലമുറക്കാർ, കർഷകർ ഇന്ത്യയുടെ വളർച്ചയ്ക്കായി ഒന്നും ചെയ്തില്ലെന്ന്. മോദിക്കു മുൻപ് ഇവിടെയാരും ഒന്നും ചെയ്തിട്ടില്ലേ? കർണാടകയിൽ കെജി (കിൻഡർഗാർട്ടൻ) മുതൽ പിജിവരെയുള്ള പഠനം എല്ലാ പെൺകുട്ടികൾക്കും സൗജന്യമാണ്. സംസ്ഥാന സർക്കാരാണ് ഈ ചെലവ് വഹിക്കുന്നത്. ഗുജറാത്തിലേക്കു നോക്കൂ. അവിടെ 90 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യവത്കരിച്ചിരിക്കുകയാണു മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും. സ്കൂളുകളും കോളജുകളും സമ്പന്നർക്കു കൈമാറിയിരിക്കുകയാണ്– രാഹുൽ പറഞ്ഞു.

ശൃംഗേരി ശങ്കരാചാര്യരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ഗോകർണനാഥേശ്വര ക്ഷേത്രം, റൊസാരിയോ ചർച്ച്, ഉള്ളാൾ ദർഗ എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം ദർശനം നടത്തിയിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.