Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവനിര തയാർ: കോണ്‍ഗ്രസിന് ഇനി തലമുറമാറ്റം; കെപിസിസി അധ്യക്ഷനെയും വൈകാതെ പ്രഖ്യാപിക്കും

rahul-gandhi രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിനു തുടക്കമിട്ടു അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനാര്‍ദന്‍ ദ്വിവേദിയെ മാറ്റി മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‍ലോട്ടിനെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിലെ പുതിയ അധ്യക്ഷനെയും വൈകാതെ പ്രഖ്യാപിക്കുമെന്നാണു സൂചന.

രണ്ടുപതിറ്റാണ്ടിലേറെയായി ചുമതല വഹിച്ചിരുന്ന ജനാര്‍ദന്‍ ദ്വിവേദി കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ സംഘടനാ സെക്രട്ടറിയായിരുന്നു. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജനാര്‍ദന്‍ ദ്വിദേവി പക്ഷേ, രാഹുല്‍ ഗാന്ധിയുമായി പല കാര്യങ്ങളിലും അകല്‍ച്ചയിലായിരുന്നു. ഐഐസിസി പ്ലീനറി സമ്മേളനത്തില്‍ നിര്‍ണായക ചുമതലകളൊന്നും ജനാര്‍ദന്‍ ദ്വിവേദിക്കു നല്‍കാതിരുന്നത് ഒഴിവാക്കപ്പെടുമെന്ന സൂചനയായിരുന്നു. രാഹുല്‍ ബ്രിഗേഡിലെ വിശ്വസ്തരായ യുവനേതാക്കാളായ ജിതേന്ദ്ര സിങ്ങിന് ഒഡീഷയുടെ ചുമതലയും രാജീവ് സതവിനു ഗുജറാത്തിന്‍റെ ചുമതലയും നല്‍കി.

രാജസ്ഥാനില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അശോക് ഗെഹ്‍ലോട്ടിനു നിര്‍ണായക ചുമതല നല്‍കിയതിലൂടെ ഉറപ്പായി. ലോക്സഭയില്‍ കോണ്‍ഗ്രസിന്‍റെ ചീഫ് വിപ്പായ ജ്യോതിരാദിത്യസിന്ധ്യ മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന സൂചനയും ഇപ്പോഴത്തെ അഴിച്ചുപണിയില്‍നിന്നു വ്യക്തമാകുന്നു.

‌പരിചയസമ്പത്തിനൊപ്പം യുവാക്കള്‍ക്കുകൂടി അര്‍ഹമായ പരിഗണന ലഭിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഉറച്ചതായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഈ നിയമനങ്ങള്‍. എഐസിസി പ്രവര്‍ത്തക സമിതി അംഗങ്ങളെയും ഉടന്‍ തന്നെ പ്രഖ്യാപിക്കും. എഐസിസിയിലും യുവാക്കള്‍ക്കു പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് അറിയുന്നത്. കേരളത്തില്‍ എം.എം. ഹസനെ മാറ്റി പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുന്നതു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് വിവരം.