Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ വിവാഹം മുടക്കിയ പൊലീസിനോട് പിതാവ്: ‘നടപടിയില്ലെങ്കില്‍ കൂട്ട ആത്മഹത്യ തന്നെ വഴി’

hakkim-harshitha ഹക്കിമും മകൾ ഹർഷിതയും (ഫയൽ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ)

തിരുവനന്തപുരം∙ ഇല്ലാത്ത പരാതിയുടെയും നിസാര സംഭവത്തിന്‍റെയും പേരില്‍ വിവാഹ നിശ്ചയം മുടക്കിയ പൊലീസിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും ഡോക്ടറായ പെൺകുട്ടി പരാതി നല്‍കി. കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്കേപ് ആറ്–ബിയിൽ ഹക്കീം ബദറുദീന്റെ (45) മകൾ ഡോ. ഹർഷിതയാണു പരാതി നൽകിയത്. നീതി ലഭിച്ചില്ലെങ്കിൽ ഡിജിപി ഓഫിസിനു മുൻപിൽ കൂട്ട ആത്മഹത്യ നടത്താനാണു കുടുംബത്തിന്റെ തീരുമാനമെന്നും ഇക്കാര്യം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹക്കീം ബദറുദീൻ പറഞ്ഞു.

ഹർഷിതയുടെ വിവാഹ നിശ്ചയച്ചടങ്ങാണു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലിട്ടു കല്ലറ പാങ്ങോടു പൊലീസ് മുടക്കിയത്. വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസും തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ സംഭവങ്ങളാണു ചടങ്ങു മുടങ്ങുന്നതിലും തുടർന്നുണ്ടായ സംഭവങ്ങളിലേക്കും എത്തിയത്. ഇക്കഴിഞ്ഞ 16നായിരുന്നു സംഭവം.

ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഷംലയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് തട്ടിക്കയറുകയായിരുന്നുവത്രെ. രാത്രി 9.30ന് എസ്ഐ എസ്. നിയാസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഹക്കീമിനെ അകത്തുവിളിച്ച എസ്ഐ, കെഎസ്ആർടിസി ബസ് ഡ്രൈവർ ആശുപത്രിയിൽ പോയിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിവന്നാൽ ആലോചിക്കാമെന്നും അറിയിച്ചു.

തുടർന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന വരന്റെ വീട്ടുകാർ ഡ്രൈവറെ അന്വേഷിച്ചുപോയി. രാത്രി 10.30നു മടങ്ങിയെത്തിയ അവർ പ്രശ്നങ്ങൾ സംസാരിച്ചുതീർത്തുവെന്ന് അറിയിച്ചപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തുവെന്നു പറഞ്ഞ് എസ്ഐ കൈമലർത്തുകയായിരുന്നുവത്രെ. തന്നെ ജയിലിലടച്ചു മകളുടെ വിവാഹം മുടക്കരുതെന്നു ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോൾ ‘നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതിൽ ഞാൻ എന്തിനാടാ വേദനിക്കുന്നത്?’ എന്നു തിരിച്ചുചോദിച്ചെന്നും പറയുന്നു.