തളിപ്പറമ്പ്∙ ദേശീയപാത ബൈപാസ് നിർമാണത്തിൽ തളിപ്പറമ്പിന് അനുയോജ്യം ചാലക്കുടി മാതൃകയിൽ നഗരത്തിലൂടെയുള്ള മേൽപ്പാല നിർമാണമെന്ന് ആസൂത്രണ കമ്മീഷൻ അംഗവും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ. സമരം നടക്കുന്ന കീഴാറ്റൂരിലെ ഏതാനും പേരിൽനിന്നു സമ്മതപത്രം വാങ്ങുക എന്നു പറയുന്നതു കരിങ്കാലിപ്പണിയാണെന്നും സി.പി. ജോൺ പറഞ്ഞു.
കീഴാറ്റൂർ വയലിൽ സന്ദർശനം നടത്താൻ എത്തിയതായിരുന്നു അദ്ദേഹം. ‘ഇത്തരം കരിങ്കാലിപ്പണി പണ്ടു ചില മോശം ബൂർഷകളും ജന്മിമാരും ചെയ്തതാണ്. ജയിംസ് മാത്യു എംഎൽഎ ഇത്തരം പ്രവൃത്തിക്കളിൽനിന്നു വിട്ടു നിൽക്കണം. തളിപ്പറമ്പ് നഗരത്തിലെ ഒരു സ്ഥാപനവും പൊളിച്ചു നീക്കാതെ അവിടെ 50 മീറ്റർ വരെ വീതിയിൽ മേൽപ്പാല നിർമാണത്തിലൂടെ ഹൈവേ വികസിപ്പിക്കാനാകും. ചാലക്കുടി ഇതു തെളിയിച്ചിട്ടുണ്ട്. സമരക്കാരെ വിളിച്ചുചേർത്തു പ്രശ്നം ചർച്ച ചെയ്യണമെന്നും സി.പി. ജോൺ ആവശ്യപ്പെട്ടു.
മീനമാസത്തിൽ പോലും വെള്ളമൊഴുകുന്ന വയലാണ് കീഴാറ്റൂരിലുള്ളത്. അതു നികത്താൻ പാടില്ലെന്നും സി.പി. ജോൺ പറഞ്ഞു.