തൃശൂർ∙ പൂരം വെടിക്കെട്ടു കാണാൻ കാണികൾക്കു സൗകര്യമുണ്ടാകില്ല. വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റർ മുതൽ നായ്ക്കനാൽവരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. ആദ്യമായാണു ഇത്തരമൊരു നടപടി. ഡിജിപി ആവശ്യപ്പെട്ടതിനെത്തുടർന്നാണിതെന്നും ഇനി ചർച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു.
ഇതോടെ ഇന്നു നടക്കുന്ന സാംപിളും 26നു വെളുപ്പിനു നടക്കുന്ന വെടിക്കെട്ടും കാണാൻ അവസരമില്ലാതായി. മുകളിൽ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാമെന്നു മാത്രം.
ഫലത്തിൽ കാണികളില്ലാതെ വെടിക്കെട്ടു നടക്കുന്ന അവസ്ഥയായി. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയന്റ് ഒഴിച്ചുള്ള സ്ഥലത്തു കാണികളെ അനുവദിച്ചിരുന്നു. അതു വേണ്ടെന്നാണു പൊലീസ് തീരുമാനം. വെടിക്കെട്ടിനു തൊട്ടടുത്തുളള പെട്രോൾ ബങ്കുകളിലെ ഇന്ധനം പൂർണ്ണമായും നീക്കണമെന്നതുപോലുള്ള നിബന്ധകൾ നടപ്പാക്കുന്നുമില്ല.
കുടമാറ്റത്തിനു രണ്ടു വിഭാഗത്തിന്റെയും ഇടയിൽ കാണികളെ നിർത്താതിരിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഇതു ജനകീയ സമ്മർദ്ദത്തെത്തുടർന്നു പൊലീസ് ഒഴിവാക്കി. സുരക്ഷയായിരുന്നു ലക്ഷ്യമെങ്കിൽ എന്തുകൊണ്ടു സമ്മർദ്ദത്തിനു വഴങ്ങിയെന്ന ചോദ്യം ബാക്കിയാകുന്നു.