തലശ്ശേരി∙ മഹിളാ മോർച്ച നേതാവിന്റെ വീടിനു ചുവപ്പു പെയിന്റടിച്ച നിലയിൽ. ഡിവൈഎഫ്ഐയുടെ പതാകയും വീട്ടിൽ കെട്ടി. വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്തും വരാന്തയിൽ നിന്നു കിട്ടി. മഹിളാ മോർച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന്റെ തലശ്ശേരി രണ്ടാം ഗേറ്റിനു സമീപത്തെ വീട്ടിലാണു സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടുകാർ എണീറ്റപ്പോഴാണ് അതിക്രമം അറിഞ്ഞത്.
സ്മിതയ്ക്കും ബിജെപി കൗൺസിലർ ലിജേഷിനുമെതിരെയാണു ഭീഷണിക്കത്ത്. ‘നിന്നെ തീർക്കാൻ സമയമായി. നിന്നെ മാത്രമല്ല ഗുണ്ടാനേതാവു ലിജേഷിനെയും. ഇനി നിന്നെ ഞങ്ങൾ ഇവിടെ വളർത്തില്ല. ഇതു വെറും വാക്കല്ല, സഖാക്കളുടെ ഉറച്ച തീരുമാനം’ എന്നാണു കത്തിൽ. ഏതാനും മാസം മുൻപു സ്മിതയുടെ വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനം ആരോ തകർത്തിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നു മഹിളാ മോർച്ച ജില്ലാ കമ്മിറ്റി ആരോപിച്ചു. പിണറായി സർക്കാരിനു കീഴിൽ വിദേശി വനിതകളും സ്വദേശി വനിതകളും ഒരുപോലെ ഭീഷണി നേരിടുകയാണെന്നു മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് എൻ.രതി കുറ്റപ്പെടുത്തി.