വാഷിങ്ടൻ∙ എച്ച്1 ബി വീസയിൽ എത്തുന്നവരുടെ പങ്കാളികളെ ജോലി ചെയ്യാൻ അനുവദിക്കുന്ന വീസ നിർത്തലാക്കാനുള്ള യുഎസ് തീരുമാനം ബാധിക്കുക അറുപതിനായിരത്തോളം വരുന്ന ഇന്ത്യക്കാരെ. വർക്കിങ് വീസയായ എച്ച്–4 നിർത്തലാക്കാനാണ് യുഎസിന്റെ തീരുമാനം. എച്ച്–4 വീസയിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാനും നിർദേശം നൽകിയിരുന്നു. ജോലി ചെയ്യുന്ന പങ്കാളികളിൽ 93% ഇന്ത്യക്കാരും നാലു ശതമാനം ചൈനക്കാരുമാണ്. ആകെയുള്ളതിൽ 94 ശതമാനവും വനിതകളാണ്.
ബറാക് ഒബാമ ഭരണകൂടം 2015ലാണ് ജീവിതപങ്കാളികൾക്കു കൂടി യുഎസിൽ തൊഴിലവസരം നൽകാൻ തീരുമാനിച്ചത്. ഇത് അപ്പാടേ നിർത്തലാക്കാനാണ് ഇപ്പോഴത്തെ നീക്കം. ജൂണിലോ അതിനുപിന്നാലെയോ ഉത്തരവിറങ്ങുമെന്നാണു കരുതുന്നത്. കഴിഞ്ഞ മാസം ഉണ്ടാകുമെന്നു കരുതിയിരുന്ന നടപടി വൈകുന്നത് അതിന്റെ പ്രത്യാഘാതം വിലയിരുത്താൻ സമയമെടുക്കുമെന്നതിനാലാണെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പ്രാഗത്ഭ്യവും വൈദഗ്ധ്യവും മാത്രമുള്ളവർക്കായി എച്ച്1ബി വീസ പരിമിതപ്പെടുത്തുന്നതിനായുള്ള നടപടികൾക്കും യുഎസ് നേരത്തെ തുടക്കം കുറിച്ചിരുന്നു. പുതുതായി എച്ച്1ബി വീസ അനുവദിക്കുന്നതിനുള്ള നിർദേശങ്ങൾ കർശനമാക്കാനും നേരത്തേതന്നെ തീരുമാനമെടുത്തിരുന്നു.