ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ രണ്ടു പൊലീസുദ്യോഗസ്ഥർക്കു പരുക്കേൽക്കുകയും ചെയ്തു. പുൽവാമയിലെ രാജ്പോര ചൗക്കിൽ നടന്ന വെടിവയ്പിൽ മൂന്നു പേർക്കു പരുക്കേറ്റതായും പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാവായ ഗുലാംനബി പട്ടേലാണു വെടിവയ്പിൽ കൊല്ലപ്പെട്ടത്.
ആശുപത്രിയിലെത്തിക്കുന്നതിനിടെ അദ്ദേഹത്തിനു മരണം സംഭവിക്കുകയായിരുന്നു. യാദറിൽ നിന്നു പുൽവാമയിലേക്ക് പട്ടേൽ വരുന്നതിനിടെയായിരുന്നു അക്രമം. പരുക്കേറ്റ പൊലീസുദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിൽസ നൽകി. അക്രമികളെ പിടികൂടുന്നതിനുള്ള നടപടികൾ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
ഗുലാംനബി പട്ടേലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു പരുക്കേറ്റ പൊലീസുകാർ. ഇവരുടെ തോക്കുകൾ തട്ടിയെടുത്താണ് അക്രമികൾ രക്ഷപ്പെട്ടത്. സംഭവത്തിൽ കശ്മീർ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി അപലപിച്ചു. ഒരു കുടുംബത്തെ തകർക്കുക എന്നതല്ലാതെ മറ്റൊരു നേട്ടവും ഇത്തരം അക്രമങ്ങളിലൂടെ ഉണ്ടാകില്ലെന്ന് അവർ പറഞ്ഞു.