തൃശൂര്‍∙ ചെങ്ങാലൂരില്‍ നാട്ടുകാരുടെ മുമ്പിലിട്ട് ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് ദൃക്സാക്ഷികൂടിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരന്‍. പെട്ടെന്നൊരാള്‍ കണ്‍മുന്നില്‍ വെന്തുമരിക്കുന്നതു കണ്ടപ്പോള്‍ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെല്ലാം പകച്ചുപോയി. പെട്രോള്‍ ഒഴിച്ച ഉടനെ ജീതു ഓടി, അതിനുപിന്നാലെ വിരാജും പാഞ്ഞു. ഒരാള്‍ ജീവനോടെ വെന്തുരുകുന്നതു കണ്ടപ്പോള്‍ ഒരു സ്ത്രീ കുഴഞ്ഞുവീണു. ഇവരെ താങ്ങിപ്പിടിച്ചതു താനായിരുന്നു. അതിനാൽ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
Read: എന്‍റെ മോള് നിന്നുകത്തി, യാചിച്ചിട്ടും ആരും സഹായിച്ചില്ല: നെഞ്ചുപൊട്ടി ജനാർദനൻ
കുടുംബശ്രീയുടെ വായ്പാ കുടിശികയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വിളിച്ചുവരുത്തിയപ്പോഴാണ് ജീതുവിനെ ഭർത്താവ് വിരാജ് തീകൊളുത്തി കൊലപ്പെടുത്തിയത്. ഗീതയടക്കമുള്ള സ്ത്രീകൾക്കു മുന്നിൽ വച്ചായിരുന്നിട്ടും ആരും തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുയർന്നിരുന്നു. തീയണയ്ക്കുന്നതിനോ ജീതുവിനെ ആശുപത്രിയിലെത്തിക്കുന്നതിനോ ആരും സഹായിച്ചില്ലെന്ന് അച്ഛൻ ജനാർദ്ദനൻ പറയുകയും ചെയ്തു.
വിരാജിന്റെ ആക്രമണം അപ്രതീക്ഷിതമായതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകരെല്ലാം അമ്പരന്നു നിസഹായാവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുടുംബശ്രീ വായ്പയുടെ കണക്കുകള്‍ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീതുവാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ജീതുവിനോടും അച്ഛന്‍ ജനാര്‍ദ്ദനനോടും സൗമ്യനായി സംസാരിച്ചുനിന്ന വിരാജ് ഇത്രയും ക്രൂരമായി പെരുമാറിയതിന്റെ ഞെട്ടലിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.