കണ്ണൂർ ∙ പാപ്പിനിശ്ശേരി തുരുത്തിയിൽ ദേശീയപാതയുടെ ആദ്യ അലൈൻമെന്റ് മാറ്റാൻ ഇടപെട്ട വിഐപി ആരാണെന്നു ദേശീയപാത അതോറിറ്റി വെളിപ്പെടുത്തണമെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ദലിതരെ കുടിയിറക്കിക്കൊണ്ടുള്ള ദേശീയപാത അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തേ തീരുമാനിച്ചിരുന്ന അലൈൻമെന്റ് മാറ്റാൻ വിഐപികൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. അത് ആരാണെന്നു വെളിപ്പെടുത്താൻ തയാറാകണം. വളവുകളില്ലാത്ത പഴയ അലൈൻമെന്റ് മാറ്റി പുതുതായി തയാറാക്കിയ അലൈൻമെന്റിൽ 500 മീറ്ററിനുള്ളിൽ നാലു വളവുകളുണ്ട്. ഇതിൽ ഒരു അലൈൻമെന്റ് 29 ദലിത് കുടുംബങ്ങളെ കുടിയിറക്കാൻ വേണ്ടി മാത്രമുള്ളതാണ്. വിഐപികളുടെ താൽപര്യം രക്ഷിക്കാൻ ദലിത് കുടുംബങ്ങളെ കുടിയിറക്കുന്നതാണോ മുഖ്യമന്ത്രിയുടെ വികസനനയമെന്നും സുധീരൻ ചോദിച്ചു.
കുടിയൊഴിക്കപ്പെടുന്ന ദലിത് കുടുംബങ്ങളുടെ ജീവിതവും കണ്ടൽക്കാടുകൾ നശിക്കുന്നതും പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ തകർപ്പെടുന്നതുമൊന്നും
പരിഗണിക്കാതെ ചില വിഐപികളുടെ ആവശ്യം മാത്രം പരിഗണിച്ച് അലൈൻമെന്റ് മാറ്റുന്നതിനു കൂട്ടുനിന്ന സർക്കാരിന്റേത് മാടമ്പി സംസ്കാരമാണ്. ജനവികാരം മാനിക്കാതെ ഏകാധിപതികളെപ്പോലെയാണു സർക്കാർ പെരുമാറുന്നതെന്നും സുധീരൻ കുറ്റപ്പെടുത്തി.
പാപ്പിനിശ്ശേരി മേഖലയിലുള്ള സിപിഎമ്മിന്റെ ഉന്നതനേതാവും അദ്ദേഹത്തിന്റെ മകന്റെ വ്യവസായ പങ്കാളിയും ദേശീയപാത അലൈൻമെന്റ് മാറ്റാൻ ഇടപെട്ടുവെന്ന് നേരത്തെ സമരസമിതി ആരോപണമുന്നയിച്ചിരുന്നു.