തിരുവനന്തപുരം∙ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ഇന്ന് 31 പൈസയും ഡീസലിന് 28 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 81.31 രൂപയാണ്. ഡീസല്‍ വില ലീറ്ററിന് 74.18 രൂപയായി. വില കുറയ്ക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തും.
പെട്രോളിന് ഡൽഹിയിൽ ലീറ്ററിന് 77.17, കൊൽക്കത്തയിൽ 79.83, മുംബൈയിൽ 84.99, ചെന്നൈയിൽ 80.11 രൂപ വീതമാണ് വിലയെന്ന് പൊതുമേഖ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഡീസൽ വില ലീറ്ററിന് യഥാക്രമം 68.34, 70.89, 72.76, 72.14 എന്നിങ്ങനെയുമാണ്.
ക്രൂഡോയില്‍ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ചില്ലറ വില്‍പനവില കുറയ്ക്കാന്‍ കഴിയില്ലെന്നാണു കമ്പനികളുടെ നിലപാട്. നികുതി കുറയ്ക്കലാണ് ഉചിതമെന്നും അവര്‍ മന്ത്രിയെ ധരിപ്പിക്കും. തുടര്‍ച്ചയായ വിലക്കയറ്റം നിയന്ത്രിക്കാനും സംസ്ഥാനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു നികുതിഭാരം കുറയ്ക്കാനുമാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.