Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ്ബി സുഹൃത്തിനെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല; യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

Murder

ന്യൂഡൽഹി∙ ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം ചെയ്യുന്നതിനായി യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. ദക്ഷിണകിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിലാണ് സംഭവം. കാൻപുരിൽനിന്നുള്ള യുവതിയും പ്രതിയായ അബ്ദുല്‍ റഹ്മാനും രണ്ടുവർഷമായി ഫെയ്സ്ബുക്കിലൂടെ ബന്ധം പുലർത്തിയിരുന്നു. വിവാഹത്തിന് മാതാപിതാക്കൾ സമ്മതിച്ചില്ലെങ്കില്‍ സ്വത്തുക്കൾ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്നാണ് കൊലപാതകം.

ആദ്യവിവാഹം ശരിയാകാത്തതിനെ തുടർന്ന് 2017ൽ റഹ്മാൻ മാതാപിതാക്കളുടെ അനുവാദത്തോടെ രണ്ടാമതും വിവാഹം കഴിച്ചു. എന്നിട്ടും ഫെയ്സ്ബുക് സുഹൃത്തായ യുവതിയുമായി വിവാഹേതര ബന്ധം തുടരുകയായിരുന്നു. ഇരുവരും നിരന്തരം കാണുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചെങ്കിലും അവർ എതിർത്തു. അതോടെയാണ് പരിചയക്കാരായ രണ്ടുപേരുടെ സഹായത്തോടെ റഹ്മാൻ മാതാപിതാക്കളെ കൊന്നത്. നദീം ഖാൻ, ഗുഡ്ഡു എന്നിവരെ പൊലീസ് പിടികൂടി. രണ്ടരലക്ഷം രൂപ നൽകാമെന്നായിരുന്നു റഹ്മാന്റെ വാഗ്ദാനമെന്നും പൊലീസ് പറഞ്ഞു.

ഗുഡ്ഡു തസ്‌ലിം ബാനോ(50)യെയും ഖാൻ ഷമീം അഹമ്മദി(55)നെയും ബലമായി പിടിച്ചുകിടത്തുകയും റഹ്മാൻ ഇവരെ ശ്വാസംമുട്ടിച്ചു കൊല്ലുകയുമായിരുന്നു. കഴിഞ്ഞമാസം 28നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ റഹ്മാൻ കുറ്റം സമ്മതിക്കുകയായിരുന്നു.