Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെളിവെള്ളം തെറിപ്പിച്ചതു ചോദ്യം ചെയ്തയാളെ കുത്തിയ കേസ്: പ്രതികൾ അറസ്റ്റിൽ

manu-shankar-kannan മനുശങ്കറും കണ്ണനും

ആലപ്പുഴ∙ റോഡിലെ ചെളിവെള്ളം തെറിപ്പിച്ചതു ചോദ്യം ചെയ്തയാളെ കുത്തിവീഴ്ത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മങ്കൊമ്പ് പുത്തൻപറമ്പ് സോമസുന്ദരത്തെ (58) കുത്തിയ കേസിലെ പ്രതികളായ പഴവീട് സ്വദേശികളായ മനുശങ്കർ, കണ്ണൻ എന്നിവരെയാണു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ആലപ്പുഴ കൈതവന ജംക്‌ഷനു സമീപമായിരുന്നു സംഭവം.

ട്രാക്ടർ ഡ്രൈവറായ സോമസുന്ദരൻ വീട്ടിലേക്കു പോകാന്‍ ബസ് കാത്തു കൈതവന ജംക്‌ഷനിൽ നിൽക്കവെയാണു സംഭവം. സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മനുശങ്കറും കണ്ണനും ബൈക്ക് പിന്നിലേക്ക് എടുക്കോമ്പോൾ സമീപത്തു കെട്ടി നിന്ന വെള്ളം സോമസുന്ദരത്തിന്റെ ദേഹത്തേക്കു തെറിപ്പിച്ചു. ഇതു ചോദ്യം ചെയ്തതിനു സോമസുന്ദരത്തെ തിരികെ വന്ന് ഇവർ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

അക്രമത്തിൽ പരുക്കേറ്റ സോമസുന്ദരം കോട്ടയം മെഡിക്കൽ കോളജിൽ‍ ചികിത്സയിലാണ്. സംഭവശേഷം മുങ്ങിയ ഇരുവരെയും ഇന്നു പുലര്‍ച്ചെയാണു പൊലീസ് പിടികൂടിയത്. ഇരുവരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മനുശങ്കർ കാപ്പാ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചു പുറത്തിറങ്ങിയതേയുള്ളൂ. കണ്ണൻ കാപ്പാ പ്രകാരം ജയിലിൽ അടയ്ക്കാന്‍ നിർദേശിക്കപ്പെട്ടയാളാണ്.