ന്യൂഡൽഹി∙ സുനന്ദാ പുഷ്കർ കേസ് എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയിലേക്കു മാറ്റാൻ ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്രസിങ് ഉത്തരവായി. അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ ഈ കേസ് 28ന് പരിഗണിക്കും.
സുനന്ദ പുഷ്കറിന്റെ മരണത്തിൽ ഭർത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.