ചെന്നൈ∙ തമിഴ്നാട് സെക്രട്ടേറിയറ്റിൽ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്ത ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കി. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി പാർട്ടി നേതാക്കളുമൊത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയ സ്റ്റാലിന് അനുമതി ലഭിച്ചില്ല. ഇതേത്തുടർന്നു പ്രതിഷേധിച്ച സ്റ്റാലിനെയും നേതാക്കളെയും പൊലീസ് സ്ഥലത്തുനിന്നു നീക്കി.
തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിലെ വെടിവയ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ദിവസം 10 പേരും പിറ്റേന്ന് ഒരാളും കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുമുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികൾ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമായിരുന്നു ഇന്നലെ. ഇരുപതിനായിരത്തോളം പേർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.