കോഴിക്കോട് ∙ നിപ്പ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലെ കാര്‍മികരെ പുറത്താക്കും. വൈദ്യുതി ശ്മശാനം ബോധപൂര്‍വം തൊഴിലാളികള്‍ കേടുവരുത്തിയതാണോ എന്നും പരിശോധിക്കും. മൃതദേഹത്തിനോടും ബന്ധുക്കളോടുമുള്ള അനാദരം അംഗീകരിക്കാനാകില്ലെന്നു മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്കരിക്കാനാണു തടസ്സമുണ്ടായത്.
തലേദിവസം വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദ്യുത ശ്മശാനം പെട്ടെന്നു കേടായതാണു സംശയത്തിനിടയാക്കിയത്. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കാര്‍മികരെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. തിരുവനന്തപുരത്തു നിന്നെത്തിയ സാങ്കേതിക വിദഗ്ധര്‍ വൈദ്യുതി ശ്മശാനത്തിന്റെ പിഴവ് പരിഹരിക്കാനുള്ള നടപടി തുടങ്ങിയതായും മേയര്‍ അറിയിച്ചു.