തിരുവനന്തപുരം∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ധന വില വര്‍ധനവിലെ അധികലാഭം വേണ്ടെന്നു വയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന തിരഞ്ഞടുപ്പില്‍ വോട്ടു തട്ടാനുള്ള തരംതാണവിദ്യ മാത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില വര്‍ധനവില്‍ കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ഉത്തരവാദികളാണ്. കേന്ദ്രം വില വര്‍ധിപ്പിക്കുന്നതനുസരിച്ചു സംസ്ഥാനത്തിന്റെ കീശയും വീര്‍ക്കുന്നുണ്ട്.
കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ അതിന്റെ പങ്കു പറ്റാന്‍ ആര്‍ത്തി കാണിച്ചു വന്ന ധനകാര്യ മന്ത്രിക്ക് ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു മാത്രം വീണ്ടുവിചാരം ഉണ്ടായത് എന്തു കൊണ്ടാണെന്ന് എല്ലാവര്‍ക്കും മനസിലാവും. നേരത്തേ ഇന്ധന വില കുതിച്ചുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അധിക നികുതി വേണ്ടെന്നുവച്ചിട്ടും ഒരു പൈസ കുറയ്ക്കില്ലെന്ന വാശി പിടിച്ചയാളാണ് തോമസ് ഐസക്ക്.
പെട്രോളിന്റെ വില കുറയ്ക്കാത്തതില്‍ കേന്ദ്രത്തെ കുറ്റം പറയുന്ന തോമസ് ഐസക്ക് സ്വന്തം പാപം മറച്ചു വയ്ക്കാനാണു ശ്രമിക്കുന്നത്. കേന്ദ്രം 24 മുതല്‍ 26 ശതമാനംവരെ എക്സൈസ് നികുതി ചുമത്തുമ്പോള്‍ സംസ്ഥാനം 31.80% വില്‍പ്പന നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഇത്രയും കൂടിയ വിൽപന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു കൊണ്ടു തയ്യാറാവുന്നില്ല എന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.