തിരുവനന്തപുരം∙ ചെങ്ങന്നൂരിലെ മിന്നുംജയത്തിനു പിന്നാലെയും ഇടതു മുന്നണിയില്‍ കെ.എം. മാണിയെച്ചൊല്ലി അടി. മാണിയില്ലാതെ നേടിയ വിജയമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവന പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ചൊടിപ്പിച്ചു.
കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍ഡിഎഫിന്‍റെ നന്മയെക്കരുതിയല്ലെന്നു പിണറായി വിജയന്‍ തുറന്നടിച്ചു. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നു ആ വാക്കുകള്‍. മാണി ഇല്ലാതെയാണു കഴിഞ്ഞ തിരഞ്ഞെടുപ്പു ജയിച്ചതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനത്തെ ഓര്‍മിപ്പിച്ചു. അതുകൊണ്ടു കാനം ഇടയ്ക്കിടെ അതു പറയേണ്ടെന്നും കോടിയേരി പരിഹസിച്ചു.
സജി ചെറിയാന്റെ വിജയത്തില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടും ഘടകമായെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ ജനവിധിയാണു ചെങ്ങന്നൂരിലേതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
ഇതിനിടെ കെ.എം. മാണിയെ തള്ളാതെ സജി ചെറിയാൻ രംഗത്തെത്തി. ചെങ്ങന്നൂരിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും മാണിയുടെ മനസ്സ് തനിക്ക് ഒപ്പമായിരുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസ് തോൽവി മാണിയുടെ പരാജയമല്ലെന്നും സജി ചെറിയാൻ പറഞ്ഞു.