കൊച്ചി∙ മുതിർന്ന മാധ്യമപ്രവർത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോൻ അന്തരിച്ചു. 86 വയസ്സായിരുന്നു. മാധ്യമപ്രവർത്തനത്തിലേക്ക് കടന്നു വരാൻ പൊതുവേ സ്‌ത്രീകൾ മടിച്ചുനിന്ന കാലഘട്ടത്തിൽ ആ മേഖല വെല്ലുവിളിപോലെ തിരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണു ലീല മേനോൻ.
1932–ൽ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടിൽ പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്റെയും ജാനകിയമ്മയുടേയും മകളായി പിറന്നു. പത്രപ്രവർത്തനം ആരംഭിച്ചത് 1978ൽ ഇന്ത്യൻ എക്സ്പ്രസിൽ. ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളിൽ പ്രവർത്തിച്ചു. 2000–ത്തിൽ പ്രിൻസിപ്പൽ കറസ്പോണ്ടന്റായിരിക്കെ പിരിഞ്ഞു.
ഒൗട്ട്ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയിൽ പംക്തികൾ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോർപറേറ്റ് ടുഡേ എന്നിവയിൽ എഡിറ്ററായിരുന്നു. ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോൻ. ‘നിലയ്ക്കാത്ത സിംഫണി’യാണ് ആത്മകഥ.