തിരുവനന്തപുരം ∙ കാലവർഷത്തിന്റെ കലിതുള്ളലിൽ സംസ്ഥാനത്തു പരക്കെ നാശനഷ്ടം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലാണു മഴ ദുരിതം വിതച്ചത്. വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ മൂന്നു കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. നിരവധിപേരെ കാണാതായി. അനധികൃതമായി നിർമിച്ചുവന്ന ജലസംഭരണിയാണു ഇവിടെ ദുരന്തത്തിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു. മഞ്ചേരി പുൽപറ്റ സ്വദേശി മുഹമ്മദ് സുനീർ (35) മഴവെള്ളപ്പാച്ചിലിൽ അകപ്പെട്ടും കണ്ണൂർ അണിയാരം നാരങ്ങാട്ട് നൗഷാദിന്റെ മകൻ മുഹമ്മദ് നിദാൻ (9) വെള്ളക്കെട്ടിൽ വീണും മരിച്ചു. ജൂൺ 18 വരെ സംസ്ഥാനത്തു ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർകോട്, പാലക്കാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറിൽ അസാധാരണ മഴയാണു ലഭിച്ചത്. മഞ്ചേരിയിൽ 24 സെ.മീ., നിലമ്പൂർ 21 സെ.മീ., കരിപ്പൂർ 20 സെ.മീ മഴ രേഖപ്പെടുത്തി. അതീവജാഗ്രത തുടരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി.