തിരുവനന്തപുരം∙ പൊലീസിലെ അടിമപ്പണി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ പേരില്‍ ഒരു മനുഷ്യാവകാശ ലംഘനവും അനുവദിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതു ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ബ്രിട്ടിഷ് ഭരണകാലത്തെ ജീര്‍ണത തുടരുന്നതു ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി കെ.എസ്. ശബരീനാഥന്റെ സബ്മിഷനു മറുപടിയായി പറഞ്ഞു.
എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിൽ പൊലീസ് ഡ്രൈവര്‍ക്കു മർദ്ദനമേറ്റ സംഭവത്തെ തുടർന്നാണു കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായ വാർത്ത പുറം ലോകം അറിഞ്ഞത്. തുടർന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തുനിന്നു നീക്കി, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്‍കി. സുദേഷ് കുമാറിന്റെ കുടുംബാംഗങ്ങൾ പൊലീസ് ഡ്രൈവറെ കൊണ്ടു വീട്ടുവേല ചെയ്യിക്കുന്നതായ രഹസ്യാന്വേഷണ റിപ്പോർട്ടും സര്‍ക്കാരിനു മുന്നിലെത്തിയിരുന്നു. ജോലികൾക്കു തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്സിനെ പിരിച്ചുവിട്ടിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.