മുംബൈ∙ കശ്മീരിലെ രക്തച്ചൊരിച്ചിലിനു കാരണം ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പിടിപ്പുകേടാണെന്നു ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന വിമർശിച്ചു. ഭടന്മാരും ജനങ്ങളും ‘റൈസിങ് കശ്മീരി’ന്റെ പത്രാധിപർ ഷുജാത് ബുഖാരിയും കൊല്ലപ്പെട്ടതിനു കാരണം വരുംവരായ്കകളെപ്പറ്റിയോർക്കാതെ റമസാന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിച്ചതാണെന്നു ശിവസേന മുഖപത്രമായ സാമ്നയിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ സുരക്ഷ സർക്കാരിനു തമാശയാണ്.
വെടിനിർത്തൽ പിൻവലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനികരാണു തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്. ഒരു സൈനികനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വധിച്ചു. നാലു മാസത്തിനുള്ളിൽ 200 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും അതിർത്തി സേനാംഗങ്ങളാണെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കശ്മീരിൽ സൈനികർ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി വിദേശയാത്രയിലാണ്. ആഭ്യന്തര മന്ത്രി പാർട്ടികാര്യങ്ങളിൽ തിരക്കിലും.
പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, രണ്ടു ദിവസം മുൻപ് കശ്മീരിനെപ്പറ്റി യുഎൻ റിപ്പോർട്ട് പുറത്തുവന്നതോടെ ഈ പ്രതിച്ഛായയെല്ലാം തകർന്നെന്നും ശിവസേന കുറ്റപ്പെടുത്തി. കശ്മീരിലും പാക്ക് അധിനിവേശ കശ്മീരിലും നടക്കുന്ന മനുഷ്യാവകാശ ധ്വംസനം രാജ്യാന്തര തലത്തിൽ അന്വേഷിക്കണമെന്നാണ് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ പുറത്തിറക്കിയ റിപ്പോർട്ടിലുള്ളത്.