കൊഹിമ∙ നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ അസം റൈഫിൾ ക്യാംപിലെ നാലു ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാലു പേർക്കു പരുക്കേറ്റു. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. അസം റൈഫിൾ ആസ്ഥാനത്തിന് 35 കിലോമീറ്റർ അകലെയുള്ള അബോയിലെ നദിയിൽനിന്നു വെള്ളം സംഭരിക്കാൻ പോയ ആറു റൈഫിൾ ക്യാംപ് ഉദ്യോഗസ്ഥർക്കിടയിലേക്കു തീവ്രവാദികൾ സ്ഫോടകവസ്തുക്കൾ എറിയുകയായിരുന്നു.
ഹവിൽദാർ ഫത്തേസിങ് നേഗി, സിപ്പോയ് ഹങ്ഗ കോന്യാക് എന്നീ രണ്ടു ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു തന്നെ മരിച്ചെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. സുരക്ഷാസേന ഉടൻതന്നെ തിരിച്ചടിച്ചു. എന്നാൽ തീവ്രവാദികൾക്കിടയിലെ നാശനഷ്ടങ്ങൾ എത്രയെന്നു പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ മാസം ഇന്തോ – മ്യാൻമർ മേഖലയിൽ ആക്രമണ സാധ്യതയുണ്ടെന്ന് ആഭ്യന്തര വകുപ്പു മുന്നറിയിപ്പു നൽകിയിരുന്നു. ആക്രമണത്തിൽ നാഗാ അധോലോക സംഘങ്ങളുടെ പങ്ക് സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.