ന്യൂഡൽഹി∙ മാനഭംഗക്കേസിൽ പ്രതിയായ വിവാദ ഗുരു ദാതി മഹാരാജിനെ ഡൽഹി പൊലീസ് തുടർച്ചയായി ഏഴു മണിക്കൂറോളം ചോദ്യം ചെയ്യലിനു വിധേയനാക്കി. ദാതി മഹാരാജിന്റെ ശിഷ്യയായ യുവതി ദക്ഷിണ ഡൽഹിയിലെ ഫത്തേപുർ ബേരി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ച നൽകിയ പരാതിയിലായിരുന്നു ചോദ്യംചെയ്യൽ.
രണ്ടു വർഷം മുമ്പ് ഡൽഹിയിലെയും രാജസ്ഥാനിലെയും ആശ്രമങ്ങളിൽ വച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. വർഷങ്ങളോളം ദാതി മഹാരാജിന്റെ ശിഷ്യയായിരുന്ന താൻ സംഭവത്തെതുടർന്ന് ജൻമ സ്ഥലമായ മധ്യപ്രദേശിലേക്ക് പോയതായി യുവതി പറഞ്ഞു.
ദാതി മഹാരാജിന്റെ രണ്ടു ശിഷ്യരും കേസിൽ പ്രതികളാണ്. ഡൽഹിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ദാതി മഹാരാജ് ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാവുകയായിരുന്നു. ദാതിയുടെ ഡൽഹിയിലെയും രാജസ്ഥാനിലെയും ആശ്രമങ്ങളിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു. കുറ്റങ്ങളെല്ലാം നിഷേധിച്ച ഇയാളോട് വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.