ബെംഗളൂരു∙ രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ കുടുംബവാഴ്ച പ്രവണതകൾ വർധിക്കുന്നതു സാധാരണക്കാർക്കുനേരെ അവസരങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണെന്നു ബിജെപി എംപി വരുൺ ഗാന്ധി. ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ‘ഇന്ത്യയുടെ ഭാവി പാത: അവസരങ്ങളും വെല്ലുവിളികളു’മെന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കുടുംബത്തിൽനിന്നല്ലെങ്കിൽ താനൊരിക്കലും ഈ മേഖലയിലേക്കു വരില്ലായിരുന്നെന്ന സത്യം അംഗീകരിക്കുന്നതായും വരുൺ പറഞ്ഞു. ഓരോ സംസ്ഥാനത്തും ജില്ലയിലും രാജ്യത്തും പ്രബലമായ ചില കുടുംബങ്ങളുണ്ടെന്ന വാസ്തവം നിർഭാഗ്യകരമാണ്. പിന്നെങ്ങനെയാണു രാഷ്ട്രീയത്തിൽ കൂടുതൽ പേർക്ക് അവസരങ്ങൾ തുറന്നു കൊടുക്കുന്നത്. രാഷ്ട്രീയത്തിലെന്നല്ല സിനിമയിലും കായികരംഗത്തും വ്യവസായത്തിലും തുടങ്ങി എല്ലാ മേഖലകളിലും ഇത്തരം കുടുംബാധിപത്യ പ്രവണതയുണ്ടെന്നും വരുൺ പറഞ്ഞു. ഇതുകാരണം, ഏറെ കഴിവുള്ളവർപോലും പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നതു ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.