Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാപുർ കൊലപാതകം: പൊലീസ് വാദം തെറ്റ്, ഗോഹത്യ സ്ഥിരീകരിച്ച് വിഡിയോ

hapur-assault-video ഹാപുരിൽ ആൾക്കൂട്ട ആക്രമണത്തിൽ പരുക്കേറ്റ സമായുദ്ദീൻ. വിഡിയോ ചിത്രം: ട്വിറ്റർ

ഹാപുർ∙ ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തിൽ ജനക്കൂട്ടം 45കാരനെ തല്ലിക്കൊന്നതു ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന പുതിയ വിഡിയോ പുറത്ത്. ആള്‍ക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന സമായുദ്ദീനെ ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്‍റെയും താടിപിടിച്ചു വലിച്ചു മർദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു പശുവിനെ കൊല്ലാൻ ശ്രമിച്ചതിനിടെയാണു പിടിയിലായതെന്നു സമയാദ്ദീനെ കൊണ്ടു നിർബന്ധിച്ചു പറയിപ്പിക്കാൻ ശ്രമിക്കുന്നതും ഒരു മിനുറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം. ദൃശ്യത്തിന്‍റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 

തിങ്കളാഴ്ചയാണു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശുമോഷണവുമായി ബന്ധപ്പെട്ടു രൂപം കൊണ്ട തർക്കമാണു കൊലപാതകമെന്നു വ്യക്തമാക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇതു സ്ഥിരീകരിക്കുന്നതാണു പുതിയ ദൃശ്യങ്ങൾ. എന്നാൽ ബൈക്കുകൾ തമ്മിലിടിച്ചതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണു പൊലീസ് നിലപാട്.

ഡൽഹിയിൽനിന്ന് 70 കിലോമീറ്റർ മാത്രം അകലെയാണു പിലാഖുവ. ഖാസിം (45) എന്നയാളാണു കൊല്ലപ്പെട്ടത്. സമായുദ്ദീൻ (65) പരുക്കുകളോടെ ആശുപത്രിയിലാണ്. പൊലീസിന്റെ നിലപാട് നിഷേധിക്കുകയാണ്, ഖാസിമിന്റെയും സമായുദ്ദീന്റെയും കുടുംബാംഗങ്ങളും പിടിയിലായവരും. പശുമോഷണവുമായി ബന്ധപ്പെട്ടാണു തർക്കം തുടങ്ങിയതെന്നാണ് ഇരുകൂട്ടരുടെയും വാദം.

മുറിവേറ്റു വീണുകിടക്കുന്ന ഖാസിം നിലവിളിക്കുന്നതും അക്രമികളെ ഒരാൾ വിലക്കുന്നതും ആദ്യ വിഡിയോയിൽ കാണാം. ‘നമ്മൾ എത്തിയില്ലെങ്കിൽ രണ്ടു മിനിറ്റിനുള്ളിൽ പശുവിനെ കൊന്നേനെ’യെന്നു മറ്റൊരാൾ പറയുന്നതും വ്യക്തമാണ്. ‘അയാൾ കശാപ്പുകാരനാണ്. പശുക്കുട്ടിയെ കൊല്ലാൻ നോക്കിയതെന്തിനെന്ന് അയാളോടു ചോദിക്കൂ’ എന്നു മൂന്നാമതൊരാൾ പറയുന്നതും വിഡിയോയിലുണ്ട്. എന്നാൽ പൊലീസ് റിപ്പോർട്ടിലോ സമായുദ്ദീന്റെ കുടുംബം നൽകിയ പരാതിയിലോ പശുവുമായി ബന്ധപ്പെട്ട പരാമർശങ്ങളില്ല.