മന്ദ്സോർ∙ മധ്യപ്രദേശിൽ ഏഴു വയസ്സുള്ള രണ്ടാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. ചുമട്ടുതൊഴിലാളിയായ ഇർഫാനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പൊലീസിനു പരാതി ലഭിക്കുന്നത്. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടി പഠിക്കുന്ന സ്കൂളിന് 700 മീറ്റർ അകലെയുള്ള വനപ്രദേശത്തു നിന്നും അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. സ്കൂൾ ബാഗ്, ചോറ്റുപാത്രം, ഒഴിഞ്ഞ ബീയർ കുപ്പി എന്നിവയും സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെത്തി.
ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുന്ന കുട്ടി ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കൂടാതെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു കുട്ടിയെ മാരകമായി മുറിവേൽപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇർഫാനിൽനിന്നു രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സ്കൂളിന്റെ മുമ്പിൽ നിന്നാണ് ഇർഫാൻ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടിൽ അത്യാവശ്യമായി കൂട്ടിക്കൊണ്ടു ചെല്ലാൻ മുത്തച്ഛൻ പറഞ്ഞയച്ചതാണ് എന്നു വിശ്വസിപ്പിച്ചാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടി ഇർഫാനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.