Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് പ്രതി, തിരിച്ചെടുത്തത് തെറ്റ്; ‘അമ്മ’യെ ഭിന്നിപ്പിക്കാൻ ശ്രമം: സിപിഎം

dileep-ep ദിലീപ്.

തിരുവനന്തപുരം∙ ക്രിമിനല്‍ കേസില്‍ ദിലീപ്‌ പ്രതിസ്ഥാനത്തു നില്‍ക്കേ അദ്ദേഹത്തെ ‘അമ്മ’യിലേക്കു തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയെന്നു സിപിഎം. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിനു കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാവുന്ന തീരുമാനമാണിത്. യാഥാർഥ്യം തിരിച്ചറിഞ്ഞ് `അമ്മ' ഭാരവാഹികള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇരയായ സ്‌ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയാറാകുമെന്ന്‌ കരുതുന്നു. നടന്മാരായ മുകേഷിനോടും ഇന്നസന്റിനോടും കെ.ബി.ഗണേഷ്കുമാറിനോടും വിശദീകരണം ആവശ്യപ്പെടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന

കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും അതിലേക്കു നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്തു മാത്രമല്ല രാജ്യത്താകമാനം ആദരവും സ്വീകാര്യതയും നേടിയ നടീനടന്മാര്‍ അണിനിരന്ന സംഘടനയായ `അമ്മ' സ്‌ത്രീവിരുദ്ധ പക്ഷത്തു നില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

ഒരു നടിക്കു നേരെ നടന്ന അക്രമസംഭവത്തില്‍ പൊലീസ്‌ ചാര്‍ജ് ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിനെ, നേരത്തേ `അമ്മ'യില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ദിലീപ്‌ പ്രതിയായ കേസ്‌ നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, അദ്ദേഹത്തെ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍നിന്ന്‌ രാജിവയ്‌ക്കാനും പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത്‌ ഈ നടപടിയാണ്‌. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന്‌ കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാർഥ്യം അമ്മ ഭാരവാഹികള്‍ തിരിച്ചറിഞ്ഞ് സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഏറ്റവും ഹീനമായ അക്രമസംഭവത്തിന്‌ ഇരയായ സ്‌ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയാറാകുമെന്ന്‌ കരുതുന്നു.
വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചാരണം സ്‌ത്രീസുരക്ഷയ്‌ക്കു വേണ്ടിയാണെന്ന്ു കരുതുന്നത്‌ മൗഢ്യമാണ്‌.

അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌. ഏത്‌ മേഖലയിലായാലും സ്‌ത്രീകള്‍ക്ക്‌ മാന്യമായ സ്ഥാനവും അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ്‌ ഇടതുപക്ഷ നിലപാട്‌. നടിക്കെതിരായി നടന്ന അക്രമസംഭവത്തിൽ ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച് നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ്‌ ഇടതുപക്ഷവും എല്‍ഡിഎഫ്‌ സര്‍ക്കാരും കൈക്കൊണ്ടത്‌.

ഈ കാര്യങ്ങള്‍ കേരള ജനതയ്‌ക്ക്‌ നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിക്കുന്നവരുടെ നിഗൂഢ താത്‌പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്‌പര്യപൂര്‍വം അംഗീകരിക്കുന്ന സിനിമ എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും സംരക്ഷിക്കാനും `അമ്മ' എന്ന സംഘടന പരിശ്രമിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.