കർവാർ ∙ പ്രതിപക്ഷ കക്ഷികളെ മൃഗങ്ങളോടു താരതമ്യം ചെയ്ത് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്ഡെ. ‘ഒരു വശത്ത് കുരങ്ങൻമാരും കാക്കകളും ചെന്നായ്ക്കളും ഒന്നിച്ചിരിക്കുകയാണ്, മറുവശത്ത് കടുവയും. 2019ൽ നമുക്ക് കടുവയ്ക്കൊപ്പം നിൽക്കാം’ - പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി പറഞ്ഞു.
കാട്ടിൽനിന്നു വന്ന കടുവ ആക്രമകാരിയായിരിക്കുകയാണെന്നും അതിനെ കാട്ടിലേക്കു തന്നെ തിരിച്ചയയ്ക്കേണ്ടതുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി കേന്ദ്രമന്ത്രിക്കു മറുപടി നല്‍കി. ഉത്തര കന്നഡത്തിൽ നിന്നുള്ള ലോക്സഭാംഗമായ ഹെഗ്ഡെ പ്രസ്താവനകളുടെ പേരിൽ വിവാദത്തിൽ പെടുന്നത് ഇതാദ്യമായല്ല. ദളിതരെ നായ്ക്കളുമായി താരതമ്യം ചെയ്ത മന്ത്രിയുടെ നടപടി നേരത്തെ വിവാദമായിരുന്നു.