ലക്നൗ ∙ പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ െസെന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷയും യുപി മുൻ മുഖ്യമന്ത്രിയുമായ മായാവതി. 2016 സെപ്റ്റംബറിൽ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിടുന്നതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ടാണെന്ന് അവർ കുറ്റപ്പെടുത്തി. ഇന്ത്യൻ സൈനികരുടെ ധൈര്യത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും മായാവതി പറഞ്ഞു. ബിസ്പി–എസ്പി–കോൺഗ്രസ് പ്രതിപക്ഷ ഐക്യത്തിനെതിരെ ഇന്നലെ മോദി ആഞ്ഞടിച്ചതിനു ശേഷമാണ് മായാവതിയുടെ പരാമർശം.
‘മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവയ്ക്കാനാണ്. അല്ലെങ്കിൽ അവർ എന്തുകൊണ്ട് സംഭവം നടന്നപ്പോൾ ദൃശ്യങ്ങൾ പുറത്തുവിട്ടില്ല?’- മായാവതി ചോദിച്ചു. സൈനികരുടെ പ്രവൃത്തിയെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും എന്നാൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മനസ്സിലാകാതിരിക്കാൻ ജനങ്ങൾ വിഡ്ഢികളല്ലെന്നും മായാവതി പറഞ്ഞു.
2016 ൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ വിവിധ ദൃശ്യ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയം ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.