ടെഹ്റാൻ∙ ഇസ്രയേൽ ‘മഴമേഘങ്ങൾ കവരുന്നു’ എന്ന വിചിത്രവാദവുമായി ഇറാൻ പ്രതിരോധ വിഭാഗം(ഇറാൻ ഡിഫൻസ് ഓർഗനൈസേഷൻ മേധാവി ബ്രിഗേഡിയർ ജനറൽ ഗുലാം റസാ ജലാലി. ഇറാനിലെ കാലാവാസ്ഥ വ്യതിയാനത്തിനും തുടർച്ചയായ വരൾച്ചയ്ക്കും കാരണം ഇറാൻ മേഘങ്ങൾ തട്ടിയെടുക്കുന്നതാണെന്നാണു ഗുലാം റസാ ജലാലിയുടെ ആരോപണം.
‘‘ ഇറാനിലെ കാലാവസ്ഥ മാറ്റം സംശയാസ്പദമാണ്. ഇതിൽ വിദേശ ഇടപെടൽ ഉണ്ടെന്നു ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു’’– അദ്ദേഹം പറഞ്ഞു. ഇസ്രയേൽ മറ്റു രാജ്യങ്ങളെ കൂട്ടുപിടിച്ച് മഴമേഘങ്ങൾ ഇറാനിലേക്കു കടക്കുന്നത് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു മൂടുമ്പോൾ ഇറാനിൽ അതു സംഭവിക്കാത്തതിലും ജലാലി സംശയം പ്രകടിപ്പിച്ചു.
എന്നാൽ ഇറാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഈ വാദം തള്ളി. ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തിന്റെ മേഘങ്ങൾ മോഷ്ടിക്കാൻ സാധിക്കുകയില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി അഹദ് വസീഫേ മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഇറാൻ ദീർഘകാലമായി വരൾച്ച നേരിടുന്നുണ്ട്. എന്നാൽ വരൾച്ച ഇപ്പോൾ ആഗോളതലത്തിൽ കണ്ടു വരുന്ന പ്രതിഭാസമാണ്. അതിനെ നേരിടുന്നതിനു പരിഹാരങ്ങൾ കണ്ടെത്തുകയാണു വേണ്ടത്. അല്ലാതെ ഇതുപോലെ ആരോപണങ്ങൾ ഉന്നയിക്കുകയല്ല’’– അദ്ദേഹം പറഞ്ഞു.