ന്യൂഡൽഹി∙മിശ്രവിവാഹിതരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത വിവാദത്തിൽ ബ്ലോക്ക് നീക്കവുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. സംഭവത്തിൽ മന്ത്രിക്കെതിരെ ട്വിറ്ററിൽ തുടരുന്ന അധിക്ഷേപങ്ങളുടെ തുടർച്ചയാണു പുതിയ സംഭവവും. സംഭവത്തിൽ സുഷമക്കെതിരെ സോനം മഹാജൻ എന്ന അക്കൗണ്ടിലുയർന്ന ട്വീറ്റ് ഇങ്ങനെ: ‘‘നല്ല ദിനങ്ങൾ വന്നുകഴിഞ്ഞു. സുഷമാജീ, ഒരിക്കൽ ഞാൻ നിങ്ങളുടെ വലിയ ആരാധികയായിരുന്നു. നിങ്ങളെ ചീത്തവിളിച്ചവരോടു ഞാൻ പോരടിച്ചു. എന്നെ ബ്ലോക്ക് ചെയ്യൂ, ഞാൻ കാത്തിരിക്കുന്നു’’.
സുഷമയെ പരിഹസിച്ച ട്വീറ്റിന് അധികം വൈകാതെ മറുപടിയെത്തി; ''എന്തിനാണ് കാത്തിരിക്കുന്നത്, ബ്ലോക്ക് ചെയ്തല്ലോ''. സുഷമയുടെ മറുപടി നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി. സുഷമക്കെതിരെ നടക്കുന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വിയോജിപ്പ് അറിയിച്ചിരുന്നു. മോദി സർക്കാരിൽ രാജ്നാഥ് സിങ് മാത്രമാണു വിഷയത്തിൽ പ്രതികരിച്ചത്. സംഘപരിവാർ ഗ്രൂപ്പുകൾ തന്നെയാണു സുഷമക്കെതിരായ അധിക്ഷേപങ്ങൾക്കു പിന്നിലെന്നാണു സൂചന.
ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് അനസ് സിദ്ദീഖി, ഭാര്യ തൻവി സേഥ് എന്നിവർക്കാണു മോശം അനുഭവമുണ്ടായത്. പാസ്പോർട്ട് പുതുക്കാൻ ലഖ്നൗവിലെ കേന്ദ്രത്തിലെത്തിയപ്പോൾ മതം മാറാനായിരുന്നു ആവശ്യം. വിദേശയാത്രയിലായിരുന്ന മന്ത്രി തിരിച്ചെത്തിയയുടൻ ഉദ്യോഗസ്ഥനായ വികാശ് മിശ്രയെ സ്ഥലം മാറ്റി. ഇതിനു പിന്നാലെയാണു മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. തന്നെ ചീത്തവിളിക്കുന്ന ട്വീറ്റുകള്‍ ഉൾപ്പെടുത്തി മന്ത്രി ട്വിറ്ററിൽ ഒരു പോൾ സംഘടിപ്പിച്ചിരുന്നു.