Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എപ്പോഴാണ് ചർച്ച, ആരൊക്കെ പങ്കെടുക്കും?: ‘അമ്മ’യോട് കടുപ്പിച്ച് ഡബ്ല്യുസിസി

wcc-2

തിരുവനന്തപുരം∙ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ കത്തിന് എഎംഎംഎ (അമ്മ) എക്സിക്യൂട്ടീവ് നല്‍കിയ മറുപടിക്കത്തില്‍ വ്യക്തതയില്ലെന്ന് വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങള്‍. ദിലീപ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. എന്നാല്‍ എപ്പോൾ ചര്‍ച്ചചെയ്യുമെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ മറുപടിയില്‍ വ്യക്തമാക്കുന്നില്ല. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുളള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഫെയ്സ്ബുക് പോസ്റ്റില്‍ ഡബ്ല്യുസിസി പറയുന്നു. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള എ.എം.എം.എ നടപടിയിൽ പ്രതിഷേധിച്ച് രാജി വച്ച ഞങ്ങളുടെ സുഹൃത്തുക്കൾക്കും അടിയന്തരയോഗം കൂടി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഡബ്ല്യുസിസി അംഗങ്ങളായ മറ്റു സുഹൃത്തുക്കൾക്കും ജനാധിപത്യ കേരളം നൽകി വരുന്ന എല്ലാവിധ പിന്തുണകൾക്കും നന്ദി പറഞ്ഞു കൊള്ളട്ടെ. രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യ പ്രസ്ഥാനങ്ങൾ, വിദ്യാർഥി പ്രസ്ഥാനങ്ങൾ, മാധ്യമ സുഹൃത്തുക്കൾ, ഓൺലൈൻ കൂട്ടായ്മകൾ, വനിതാ മാധ്യമ പ്രവർത്തകർ, ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതാ ചലച്ചിത്ര പ്രവർത്തകർ, സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന കേരളത്തിലെ ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ.... ഇവരൊക്കെ ഞങ്ങൾക്കു നൽകിക്കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണയ്ക്ക് ഒരായിരം നന്ദി.

സിനിമാ മേഖലയിലെ ചില സംഘടനകൾ തമ്മിലുള്ള പോര് എന്ന പതിവു കേൾവിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യവൽക്കരിക്കാനും സ്ത്രീ സൗഹാർദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവർത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിനു പേരാണ് ഇന്ന് ഡബ്ല്യുസിസിക്കു കരുത്തു പകരുന്നത്. സിനിമയും രാഷ്ട്രീയ പ്രവർത്തനമാണെന്നു വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവർത്തകരും ഇനി എന്ത് എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ നൽകിയ കത്തിന് എ.എം.എം.എ എക്സിക്യൂട്ടീവ് കമ്മിറ്റി മറുപടി നൽകിയ വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ, എപ്പോൾ ചർച്ച ചെയ്യുമെന്നോ, ആരൊക്കെ ചർച്ചയിൽ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നൽകിയിരിക്കുന്നത്. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും ശക്തമായ സിനിമ എന്ന മാധ്യമത്തിൽ ഇക്കാലമത്രയും പ്രവർത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവർത്തകയ്ക്കൊപ്പം നിൽക്കാനുള്ള ആത്മശക്തി ഉണ്ടാകാതെ പോയ എല്ലാവർക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്, പ്രിയപ്പെട്ടവരെ, നിങ്ങൾ നൽകുന്ന എല്ലാവിധ പിന്തുണയ്ക്കും ഒപ്പം നിൽക്കലിനും ഒരിക്കൽ കൂടി നന്ദി.

related stories