വാഷിങ്ടൻ∙ ജോൺസൺ ആൻഡ് ജോൺസൺ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതുവഴി കാൻസർ ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ ഭീമമായ പിഴ ചുമത്തി യുഎസ് കോടതി. 470 കോടി ഡോളർ (ഏകദേശം 32,000 കോടി) രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്. ജോൺസൺസിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനെ തുടർന്ന് 22 സ്ത്രീകൾക്കാണു ഓവേറിയൻ കാൻസർ കണ്ടെത്തിയത്. ജോൺസൺ ആൻഡ് ജോൺസണിന്റെ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.
വർഷങ്ങളായി ടാൽക്കം പൗഡർ ഉപയോഗിച്ചിരുന്നവർക്കാണ് കാൻസർ കണ്ടെത്തിയത്. പൗഡറിലെ ആസ്ബറ്റോസിന്റെ സാന്നിധ്യം മറച്ചുവച്ചാണു കമ്പനി വിൽപ്പന നടത്തുന്നതെന്ന് പരാതിക്കാരുടെ അഭിഭാഷകൻ മാർക്ക് ലാനിയർ ആരോപിച്ചു. ആറാഴ്ച നീണ്ട വിചാരണയ്ക്കുശേഷമാണ് യുഎസ് കോടതി വിധി പ്രസ്താവിച്ചത്.
അതേസമയം, വിധി നിരാശാജനകമാണെന്നും ഉൽപ്പന്നങ്ങളിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം ഇല്ലെന്നും ജോൺസൺ ആൻഡ് ജോൺസൺ പ്രതികരിച്ചു. പരിശോധനകളിലൊന്നും പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ആസ്ബറ്റോസ് കാൻസറിനു കാരണമാകുമെന്നുള്ളത് തെറ്റാണെന്നും കമ്പനി പറഞ്ഞു.