തിരുവനന്തപുരം ∙ വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ബിജെപി മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എംപിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം.ഹസന്‍. ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണിത്. തിരഞ്ഞെടുപ്പക്കപ്പെട്ട സഭകളില്‍ ആവശ്യമായ അംഗബലം ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നെന്നും ഹസൻ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള ബിജെപിയുടെ നീക്കം ഇതിന്റെ ഭാഗമാണ്. ജനാധിപത്യവും മതേതരത്വവും കനത്ത വെല്ലുവിളി നേരിട്ട നാലു വര്‍ഷങ്ങളാണു കടന്നുപോയത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെട്ടവര്‍ക്കു നേരേ ആക്രമണം തുടരുകയാണ്. ഇതിനെതിരെ ലോകമെമ്പാടും വലിയ പ്രതിഷേധം ഉയരുകയും ചെയ്‌തു.
കോണ്‍ഗ്രസ്മുക്ത ഭാരതം എന്നു പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്നു രഹസ്യമായും മുദ്രാവാക്യമുയർത്തുകയാണ് ബിജെപി. മതാധിപത്യരാഷ്ട്രമായ പാക്കിസ്ഥാന്‍ പോലെയുള്ള ഒന്നാണ് അവര്‍ ഇന്ത്യയില്‍ സ്വപ്നം കാണുന്നത്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാന്‍ മതാധിപത്യരാഷ്ട്രമായതിന്റെ കെടുതികള്‍ ആ രാജ്യം മാത്രമല്ല ഇന്ത്യയും അനുഭവിക്കുകയാണ്. ഭീകരരുടെയും തീവ്രവാദികളുടെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആ രാജ്യത്തെ അനുകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും ഹസന്‍ പറഞ്ഞു.