Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലന്തർ പീഡനം: കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു

Franco Mulakkal

കോട്ടയം∙ പീഡനം സംബന്ധിച്ചു ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ കുറവിലങ്ങാട് പള്ളി വികാരിയുടെ മൊഴി ശേഖരിച്ചു. പാലാ ബിഷപ്പിന്റെ മൊഴിയും ഉടൻ ശേഖരിക്കും. പാലാ ബിഷപ്പിനെയും കുറവിലങ്ങാട് പള്ളി വികാരിയെയും പീഡനവിവരം അറിയിച്ചിരുന്നുവെന്നു കന്യാസ്ത്രീ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരുടേയും മൊഴി ശേഖരിക്കുന്നത്.

അതേസമയം, കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാനും അന്വേഷണസംഘം സമയം തേടിയിട്ടുണ്ട്. ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ കർദിനാളിനും പരാതി നൽകിയതായി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനാണു മൊഴി രേഖപ്പെടുത്തുന്നതെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ആദ്യഘട്ട അന്വേഷണം 18നു പൂർത്തിയാകും. പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ജലന്തറിൽ ചെന്നു ബിഷപ്പിനെ ചോദ്യംചെയ്യാനാണു അന്വേഷണ സംഘത്തിന്റെ തീരുമാനം.

അടുത്തയാഴ്ച പകുതിയോടെ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേത‍ൃത്വത്തിലുള്ള സംഘം ജലന്തറിലേക്കു പോകും. രണ്ടാം ഘട്ടത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുകയും ആ വിവരങ്ങളുടെ അടിസ്ഥആനത്തിൽ കൂടുതൽ തെളിവു ശേഖരിക്കുകയും ചെയ്യും.