തേഞ്ഞിപ്പലം ∙ ദേശീയ പാതയിൽ കാലിക്കറ്റ് സർവകലാശാലയ്ക്കടുത്തു പാണമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ചേലേമ്പ്ര പാറയിൽ നാലകത്ത് സുബൈറിന്റെ കാറാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മഴയുണ്ടായിട്ടും കത്തിയ കാറിനടുത്തേക്ക് നാട്ടുകാർക്കും പൊലീസിനും അടുക്കാനായില്ല.
കോഴിക്കോട് മീഞ്ചന്തയിൽ നിന്നു ലീഡിങ് ഫയർമാൻ നാരായണൻ നമ്പൂതിരിയുടെ നേത്യത്യത്തിൽ ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയമർന്നിരുന്നു. സുബൈറും കുടുംബവും ചേളാരിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഒരു മണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു.