ന്യൂഡൽഹി ∙ പൊതു ഇടങ്ങളിൽ മുലയൂട്ടുന്നതിനുള്ള സൗകര്യം ഒരുക്കുന്ന വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടു തേടി ഹൈക്കോടതി. ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം ഇതിനുള്ള സൗകര്യമൊരുക്കുമ്പോൾ ഇന്ത്യയിൽ സ്ഥിതി പരിതാപകരമാണെന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിത മിത്തൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
വിവിധ കോർപറേഷനുകൾ, ഡിഡിഎ, എന്നിവരോടും വിശദീകരണം നൽകാനും നിർദേശിച്ചു. ഏറെ യാത്രക്കാരെത്തുന്ന ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽപോലും ഇതിനുള്ള സൗകര്യമില്ലെന്നു കോടതി നിരീക്ഷിച്ചു. നാലാഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. വിഷയം ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും.