ഇടുക്കി∙ മഹാരാജാസ് കോളേജില്‍ കൊലപ്പെട്ട എസ്എഫ്ഐ നേതാവ് എം.അഭിമന്യുവിന്റെ കുടുംബത്തിന് വീടെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. വട്ടവട കൊട്ടാക്കമ്പൂരിൽ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. പത്തു സെന്റ് സ്ഥലത്ത് മൂന്ന് മാസത്തിനകം വീട് പൂര്‍ത്തിയാക്കുമെന്ന് കോടിയേരി പറഞ്ഞു.
എസ്എഫ്ഐയെ ഇല്ലായ്മ ചെയ്യാൻ എസ്ഡിപിഐ നേതൃത്വം നടത്തിയ പദ്ധതിയാണു അഭിന്യുവിന്റെ കൊലപാതകം. താലിബാൻ മോഡൽ ആക്രമണമായിരുന്നു അത്. പരമാവധി വിദ്യാർഥികളെ ഉന്നമിട്ടാണു കൊലയാളി സംഘമെത്തിയത്. കൊലയ്ക്കു പകരം കൊല എന്നുള്ളതല്ല സിപിഎം നയം. വർഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിന്റെ എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ പിരിവിലൂടെ സമാഹരിച്ച തുകയും മറ്റുള്ളവരുടെ സംഭാവനകളും കൊണ്ടാണു വീട് നിർമാണം.