ന്യൂഡൽഹി∙ പൊതുതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കാനൊരുങ്ങാൻ ബിജെപി അധ്യക്ഷൻ അമിത് ഷാ അണികൾക്കു നിർദേശം നൽകിയതിനു പിന്നാലെ ആഞ്ഞടിച്ച് ശിവസേന. മൂന്നുനാലു വർഷങ്ങളായി രാജ്യത്തോടു ചേർന്നു നിൽക്കുന്ന ഹിന്ദുത്വ അജൻഡ ബിജെപി സ്വീകരിക്കുന്നില്ലെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. ഹിന്ദുത്വയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഇതല്ല. ഇവിടെ സ്ത്രീകൾ സുരക്ഷിതരല്ല. സർക്കാർ പശുക്കളെ സംരക്ഷിക്കാൻ പോവുകയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആരെയും ലക്ഷ്യം വയ്ക്കാൻ പാടില്ലെന്നും ഉദ്ധവ് പാർട്ടി മുഖപത്രമായ സാമ്നയിൽ ചൂണ്ടിക്കാട്ടി.
മുൻപു ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്ന. അതുപോലെ തന്നെ എതിർക്കുകയും ചെയ്യും. പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങൾക്കായിട്ടല്ല സർക്കാർ ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ശ്രദ്ധിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ നരേന്ദ്ര മോദിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആലിംഗനം ചെയ്തതിനെ ശിവസേന അഭിനന്ദിച്ചിരുന്നു. മോദി സർക്കാരിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചു ശേഷം വോട്ടെടുപ്പിൽനിന്ന് ശിവസേന വിട്ടുനിന്നതും ബിജെപിക്കു ഞെട്ടലുണ്ടാക്കി. ഇതിനുപിന്നാലെയാണ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പന് തയാറാകാൻ അമിത് ഷാ മഹാരാഷ്ട്രയിലെ അണികളോട് ആവശ്യപ്പെട്ടത്.