Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാർത്താ ചാനൽ സംഘം സഞ്ചരിച്ച വള്ളം മുങ്ങി; രണ്ടു പേർക്കായി തിരച്ചിൽ

Boat-Capsized കാണാതായവർക്കായി തിരച്ചിൽ നടത്തുന്നു.

കോട്ടയം ∙ വൈക്കം മുണ്ടാറിൽ വെള്ളപ്പൊക്കക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ ടിവി ചാനൽ സംഘം സഞ്ചരിച്ച വള്ളം മുങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. 

വളളത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ശ്രീധരനെയും ക്യാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന കടുത്തുരുത്തി പ്രാദേശിക ലേഖകൻ സജി, ഡ്രൈവർ ബിബിൻ എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

പ്രദേശത്തെ ദുരിതാശ്വാസ ക്യാംപിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽ നിന്നുള്ള ക്യാമറ യൂണിറ്റും കോട്ടയത്തെ ലേഖകനും അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച് മടങ്ങും വഴിയാണ് അപകടമെന്നാണ് സൂചന.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സുരേഷ് കുറുപ്പ്, സിപിഎം ജില്ലാ സെക്രട്ടറി വി.എം.വാസവൻ തുടങ്ങിയവർ ആശുപത്രിയിലെത്തി അപകടത്തിൽ രക്ഷപ്പെട്ടവരെ സന്ദർശിച്ചു. തുടർന്ന് അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ തിരച്ചിലിനായി നാവിക സേനയെ നിയോഗിക്കുമെന്ന് അറിയിച്ചു.

related stories