തിരുവനന്തപുരം∙ ജില്ലയില്‍ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എഡിഎം വി.ആര്‍. വിനോദ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍നിന്ന് ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാർത്തയെ തുടര്‍ന്ന് പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണു കാണപ്പെടുന്നത്. ചില പമ്പുകളില്‍ ഇന്ധനം തീര്‍ന്നു. എല്ലാ പമ്പുകളിലും നാളെ രാവിലെ (18 ഓഗസ്റ്റ്) ഇന്ധനം എത്തിക്കുമെന്നും ഇന്ധനക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ - സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നും കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോടു ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. ഇതു പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്കു തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.